തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. ചെന്നിത്തല കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ പേഴ്സണൽ സ്റ്റാഫ് അംഗമാക്കിയെന്ന് സനോജ് ആരോപിച്ചു.
നഹാസ് പത്തനംതിട്ട എന്ന യൂത്ത് കോൺഗ്രസ് നേതാവിനെയാണ് പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയത്. കഞ്ചാവ് കേസ് നന്നായി അന്വേഷിച്ചാൽ നഹാസ് കേസിൽ പ്രതിയാകും. ഓപ്പറേഷൻ തൂഫാന് നേതൃത്വം കൊടുക്കുന്ന ഓഫീസിലാണ് കഞ്ചാവ് കേസിലെ പ്രതിയുടെ ബന്ധുവിനെ നിയമിക്കുന്നതെന്നും സനോജ് വിമർശിച്ചു.
യുഡിഎഫ് സർക്കാർ നിയമനങ്ങളിൽ സ്വന്തക്കാരെ കുത്തി തിരുകുന്നു. ഇത് ആർഎസ്എസ്- യുഡിഎഫ് ഡീലിന്റെ ഭാഗമാണെന്നും സനോജ് പറഞ്ഞു. ബി. അശോകിനെ എന്ത് ഡീലിന്റെ ഭാഗമായാണ് ഉന്നത വിദ്യഭ്യാസ സെക്രട്ടറിയായി നിയമിച്ചത്.
അശോകിന്റെ മുൻ നിലപാട് പരിശോധിച്ചാൽ മതിയാകും അയാൾ സംഘപരിവാറുകാരനാണെന്ന്. എന്താണ് ഡീൽ എന്ന് തിരിച്ചറിയാൻ കേരളത്തിലെ ജനങ്ങൾക്ക് താൽപ്പര്യമുണ്ടെന്നും സനോജ് പറഞ്ഞു.